അരങ്ങത്തുനിന്നും അടുക്കളയിലേക്ക് (From the Stage to the Kitchen)

No Comments
മിനി ടീച്ചർ 
ബൂലോകത്തിൽ വിശേഷിച്ചും മലയാളം ബ്ളോഗ് 
ഉലകത്തിൽ ഏവർക്കും സുപരിചിതയായ മിനി ടീച്ചറിനെ മലയാളം ബ്ളോഗ് വായനക്കാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും "ഫിലിപ്സ്കോമും ഏരിയല്സ് ജോട്ടിങ്ങ്സും"  ചേർന്നൊരുക്കുന്ന ഈ പുതിയ സംരഭത്തിൽ ടീച്ചറെപ്പറ്റി രണ്ടു വാക്കു പറഞ്ഞാൽ അത് അസ്ഥാനത്താകില്ല.


കെ.എസ് മിനി എന്ന പേരിൽ അറിയപ്പെടുന്ന സൌമിനി ടീച്ചറിൻറെ ജനനം കണ്ണൂർജില്ലയിലെ കടലോരഗ്രാമമായ കിഴുന്നയിൽ.   
അധ്യാപന സേവനത്തിനു ശേഷം ഹെഡ്‌മിസ്ട്രസ്സ് ആയിരിക്കെ വിരമിച്ചു .
ഇപ്പോൾ കണ്ണൂർ ജില്ലയിലെ ചക്കരക്കല്ല് എന്ന സ്ഥലത്ത് കുടുംബ സമേതം (മക്കളും കൊച്ചുമക്കളുമായി) താമസിക്കുന്നു.

ഇന്റർനെറ്റിലും ആനുകാലികങ്ങളിലുമായി കഥകളും ലേഖനങ്ങളും നർമ്മങ്ങളും എഴുതാറുള്ള ടീച്ചറിൻറെ നർമ്മ കഥകളും കുറിപ്പുകളും മലയാളം ബ്ളോഗ് വായനക്കാർക്കിടയിൽ വളരെ ശ്രദ്ധ പിടിച്ചു പറ്റിയവ തന്നെ. 
എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ കുറേക്കാലമായി ബ്ളോഗ് എഴുത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു, വീണ്ടും ബ്ളോഗിൽ സജീവമാകുവാൻ പോകുന്നു എന്ന സന്തോഷ വാർത്ത അറിയിച്ചപ്പോൾ അത് എന്തുകൊണ്ട് ഇവിടെ നിന്നും തുടങ്ങിക്കൂടാ എന്നു ചോദിച്ചതിനു മറുപടിയത്രേ ഈ ഗസ്റ്റ് ലേഖനം.

അടുത്തിടെ "ടെറസ്സിലെ കൃഷിപാഠങ്ങൾ" എന്ന പേരിൽ എഴുതി പ്രസിദ്ധീകരിച്ച പുസ്തകം മലയാള സാഹിത്യ ലോകത്തിൽ വളരെ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.  അതേപ്പറ്റി ഞാൻ എഴുതിയ ഒരു അവലോകനം ഇവിടെ വായിക്കുക.  

'ടെറസ്സിലെ കൃഷിപാഠങ്ങൾ’ ശ്രീമതി കെ.എസ്. മിനിയുടെ പുസ്തകത്തിനൊരു അവലോകനം (A Book Review)


ബ്ളോഗ്, ഫേസ്‌ബുക്ക്, വിക്കിപീഡിയ തുടങ്ങിയ മാധ്യമങ്ങളിൽ സജീവം. അതോടൊപ്പം അടുക്കളയിലും ടെറസ്സിലും കൃഷിയിടത്തുംആയി ജീവിതം തുടരുമ്പോൾ ഫോട്ടോ ഗ്രാഫിയും ചെയ്തുവരുന്നു.  ഒരു മികച്ച പ്രൊഫഷണൽ ഫോട്ടോഗ്രാഫറെ വെല്ലുന്ന വിധത്തിലുള്ള നിരവധി ചിത്രങ്ങൾ താൻ തൻറെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തിട്ടുണ്ട്, ചിത്രങ്ങൾക്കായി മാത്രം ഒരു ബളോഗും ഉണ്ട് അതിൻറെ ലിങ്ക് താഴെ കൊടുക്കുന്നു.

കണ്ണൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന "നർമ്മ കണ്ണൂർ" എന്ന നർമ്മ സദസ്സിലെ സജീവ പങ്കാളി.  ഒപ്പം ഭർത്താവ്  ശ്രീ. സി.കെ. മുകുന്ദൻ മാസ്റ്റർ; ഹെഡ്മാസ്റ്റർ ആയിരിക്കെ വിരമിച്ചശേഷം പൊതുപ്രവർത്തനവുമായി  വിവിധ സംഘടനകളുമായി സഹകരിച്ചു മുന്നോട്ടുപോകുന്നു. സീനിയർ സിറ്റിസൺ ഫോറം, പെൻഷനേഴ്സ് യൂണിയൻ, കണ്ണൂർ നർമവേദി എന്നിവയുടെ ഭാരവാഹി കൂടിയാണ് ശ്രീ മുകുന്ദൻ മാസ്റ്റർ.

ടീച്ചറിൻറെ രണ്ടാമത്തെ പുസ്തകം "അനിയൻ ബാബു ചേട്ടൻ ബാബു" എന്ന തലക്കെട്ടിൽ അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു. ബ്ളോഗിലും മറ്റു പലയിടങ്ങളിലുമായി എഴുതിയ നർമകഥകളുടെ ഈ സമാഹാരം രണ്ടു മാസത്തിനുള്ളിൽ പ്രസിദ്ധീകൃതമാകും.


എൻറെ അപേക്ഷ പ്രകാരം ഈ പോസ്റ്റ്‌ തയ്യാറാക്കി തന്ന ടീച്ചറിനോടുള്ള നന്ദി ഇത്തരുണത്തിൽ അറിയിക്കുന്നു.

അല്പം നർമ്മം കലർത്തി കുറിച്ച ഈ ലേഖനം ഒപ്പം ഗൗരവമായ ഒരു വിഷയം കൂടിയാകുന്നു എന്നത് ശ്രദ്ധേയമാണ്. വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.  നന്ദി ഈ വരവിനും വായനക്കും.

പി വി ഏരിയൽ 
ടീച്ചറെ ഇനിയും പരിചയപ്പെടാത്ത ചിലർ  ഒരു പക്ഷെ ഇത് വായിക്കുന്നുണ്ടാകാം, അവർക്ക് ബന്ധപ്പെടുവാനുള്ള വിവരങ്ങളും ലേഖനത്തിനൊടുവിൽ ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക. 


സസ്നേഹം നിങ്ങളുടെ സ്വന്തം മിത്രം 
ഫിലിപ്പ്  വറുഗീസ്  'ഏരിയൽ'



     


  അരങ്ങത്തുനിന്നും അടുക്കളയിലേക്ക്

വർഷം1981, സമയം ഉച്ചകഴിഞ്ഞ് 2 മണി, സ്ഥലം കണ്ണൂർ ജില്ലയുടെ വടക്കെയറ്റത്തെ ഒരു ഗ്രാമം, രംഗം ഹൈസ്ക്കൂളിലെ പത്താം‌തരം ജീവശാസ്ത്രക്ലാസ്സ്, അദ്ധ്യായം പ്രത്യുല്പാദനം, പഠിപ്പിക്കുന്നത് ഏതാനും മാസം‌മുൻപ് ജീവശാസ്ത്രം അദ്ധ്യാപികയായി നിയമനം കിട്ടിയ ഞാൻ,,,,            

ആൺ‌കുട്ടികളും പെൺ‌കുട്ടികളും ചേർന്ന  ക്ലാസ്സിൽ 
പതിവിൽ‌കവിഞ്ഞ ഗൌരവത്തോടെ ക്ലാസ്സ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് രണ്ടാം നിരയിൽ ഇരിക്കുന്ന ഒരു പെൺകുട്ടി ഉറക്കം‌തൂങ്ങുന്നതായി കണ്ടത്. മറ്റു വിദ്യാർത്ഥികളെല്ലാം ക്ലാസ്സിൽ വളരെ ശ്രദ്ധിക്കുമ്പോൾ നന്നായി പഠിക്കുന്ന ഈ പെൺകുട്ടിക്കെന്ത് പറ്റി? പുതിയ ടീച്ചറായതിനാൽ കുട്ടികളെ കൂടുതലായി പരിചയപ്പെടാത്ത ഞാൻ അവളെ എഴുന്നേല്പിച്ച് നിർത്തിയിട്ട് ചോദിച്ചു,
“രാത്രി ഉറക്കമിളച്ച് പഠിച്ചിട്ടാണോ ക്ലാസ്സിലിരുന്ന് ഉറങ്ങുന്നത്?”

എന്റെ ചോദ്യം കേട്ട് അവളാകെ ഞെട്ടി,,, മറുപടി പറയാതെ തല താഴ്ത്തിനിൽക്കുന്ന അവൾ ആനിമിഷം കരച്ചിലിന്റെ വക്കോളമെത്തി. 
അപ്പോൾ തൊട്ടപ്പുറത്ത് ഇരിക്കുന്ന പെൺകുട്ടി ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു,

“ടീച്ചറെ അവളുടെ കല്ല്യാണം കഴിഞ്ഞതാ,,,”

ആ നേരത്ത് ഞെട്ടിയത് ഞാനാണ്. പത്താം തരത്തിൽ പഠിക്കുന്ന കുട്ടിയുടെ വിവാഹം കഴിഞ്ഞതു കൊണ്ടല്ല, വിവാഹിതയായ പെൺകുട്ടിയെ പ്രത്യുല്പാദനം പഠിപ്പിക്കാനുള്ള എന്റെ നിയോഗം ഓർത്ത് !!എനിക്കാകെ ഒരു വിറയൽ. അടുത്ത നിമിഷം, മുഖത്ത് കൃത്രിമഗൌരവം അണിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയായ ഞാൻ ക്ളാസ്സ് തുടർന്നു.

ക്ലാസ്സ് കഴിഞ്ഞ് വെളിയിലിറങ്ങിയപ്പോൾ ഒരു പുരുഷന്റെ ഭാര്യാപദം അലങ്കരിക്കുന്ന ആ പെൺകുട്ടിയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു; ഒൻപതാം ക്ലാസ്സ് പാസ്സായ അവളുടെ വിവാഹം മെയ് മാസമാണ് നടന്നത്. മറ്റൊരു വിദ്യാലയത്തിൽ പഠിച്ചിരുന്ന അവൾ വിവാഹശേഷം ടീസി വാങ്ങിയിട്ട് ഭർത്താവിന്റെ വീടിനടുത്തുള്ള സ്ക്കൂളിൽ ചേർന്ന് പത്താംതരം പഠിക്കുകയാണ്. പഠനം പൂർത്തിയാക്കിയ അവൾക്ക് എസ്.എസ്.എൽ.സി ക്ക് ഫസ്റ്റ്‌ക്ളാസ്  ലഭിച്ചെന്ന് അറിഞ്ഞപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി.

രണ്ടുവർഷം കഴിഞ്ഞപ്പോൾ,, അതെ വിദ്യാലയത്തിൽ പത്താംതരം പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ വിവാഹം നടന്നു. വരൻ അവളുടെ ബന്ധുവായ ഗൾഫിൽ ജോലിയുള്ളവൻ. സ്ക്കൂളിന് തൊട്ടടുത്തുള്ള വീട് ആയതിനാൽ എല്ലാ അദ്ധ്യാപകരെയും വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. ക്ലാസ്സിൽ ഒന്നാമതായി പഠിച്ചിരുന്ന ആ പെൺകുട്ടി വിവാഹശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ സ്ക്കുളിൽ വന്ന് പഠനംതുടർന്നു. പത്താം തരം ഫസ്റ്റ്ക്ലാസ് നേടി പൂർത്തിയാക്കിയെങ്കിലും പിന്നീട് പഠനം തുടരാതെ മക്കളെ കളിപ്പിച്ച് വീട്ടുജോലികൾ ചെയ്യുന്ന പെൺകുട്ടിയെയാണ് അദ്ധ്യാപകർക്ക് കാണാൻ കഴിഞ്ഞത്. അവളുടെ വിവാഹദിവസത്തെ അനുഭവം വളരെ മുൻപ് എന്റെ ബ്ലോഗ് മിനിനർമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതിവിടെ വായിക്കാം:

അക്കാലത്ത് ഹൈസ്ക്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടികളുടെ വിവാഹം ഒരു വാർത്തയേ അല്ല. ചിലപ്പോൾ പെണ്ണുകാണൽ നടക്കുന്നത് സ്ക്കൂളിൽ വെച്ചായിരിക്കും. എട്ടിലും ഒൻപതിലും പത്തിലും പഠിച്ചുകൊണ്ടിരിക്കുന്ന മിടുക്കികളും മടിച്ചികളും വിവാഹിതയാവും. പക്ഷെ, വിവാഹശേഷം പലരും പഠിപ്പ് നിർത്തുകയാണ് പതിവ്. അതിൽ‌നിന്ന് വേറിട്ട അനുഭവങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. അതിനിടയിൽ എട്ടാം തരത്തിൽ പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടി? പ്രസവിച്ച സംഭവവും ഉണ്ടായിരുന്നു. അതിന് കാരണക്കാരനായ ബന്ധുവിന് അവളെ വിവാഹം കഴിച്ചു കൊടുത്തതിനാൽ മറ്റു പ്രശ്നമൊന്നും ഇല്ലാതെ കാര്യങ്ങൾ പര്യവസാനിച്ചു.

എന്റെ സ്ക്കൂൾ പഠനകാലത്ത് വിവാഹപ്രായം ആണിനും പെണ്ണിനും എത്രയാണെന്ന് തീരുമാനിക്കുന്നത് സർക്കാർ ആയിരുന്നില്ല. ഇന്നലെവരെ ഒന്നിച്ച് പഠിച്ചിരുന്ന സഹപാഠിനിയുടെ വിവാഹം കഴിഞ്ഞകാര്യം അറിയുന്നത് അവൾ പഠനം നിർത്തിയെന്ന വാർത്തയോടൊപ്പമായിരിക്കും. മക്കളെ വളർത്തുകയും പഠനം തുടരുകയും ചെയ്തിരുന്ന പലരെയും കോളേജ് പഠനക്കാലത്ത് പരിചയപ്പെടാനിടയായിട്ടുണ്ട്. ഡിഗ്രി പഠിക്കുമ്പോൾ ഒന്നിച്ച് യാത്രചെയ്തിരുന്ന പി.ജി വിദ്യാർത്ഥിനി സമീപമുള്ള കടയിൽ നിന്ന് ബേബീഫുഡ് വാങ്ങുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു,
“ഇത് ആർക്കുവേണ്ടിയാണ്?”
“മകനുവേണ്ടിയാണ്, അവനു കൊടുക്കുന്ന പാൽ‌പൊടി ഇന്നലെ തീർന്നുപോയി”
“മകനോ? അത് വെറുതെ പറയുന്നതല്ലെ”
“വെറുതെ പറയാനോ? എനിക്ക് രണ്ടുവയസ്സ് പ്രായമായ മകനുണ്ട്; എന്റെ വീട്ടുകാരെയെല്ലാം നിന്റെ അമ്മക്ക് നന്നായിഅറിയാം, വിശ്വാസം വരുന്നില്ലെങ്കിൽ വീട്ടില്പോയിട്ട് ഇന്നുതന്നെ ചോദിക്ക്”
സംഗതി ശരിയായിരുന്നു; പത്താം തരം കഴിഞ്ഞപ്പോഴാണ് അവളുടെ വിവാഹം കഴിഞ്ഞത്. കുട്ടികളെ പ്രസവിച്ച് വളർത്തുന്നതോടൊപ്പം പഠനവും തുടർന്ന് ഒടുവിൽ അവൾക്ക് സർക്കാർജോലി ലഭിക്കുകയും ചെയ്തു.

പഠിപ്പിക്കുന്ന വിദ്യാലയങ്ങൾ മാറിയെങ്കിലും വിദ്യാർത്ഥിനികളുടെ വിവാഹം നടക്കുന്ന സംഭവം അടുത്ത കാലം വരെ ഉണ്ടായിരുന്നു. കണ്ണൂർ പട്ടണത്തിൽ നിന്ന് അകലെയല്ലാത്ത സ്ക്കൂളിൽ ജോലിചെയ്യാൻ കഴിഞ്ഞത്1991ൽ ആയിരുന്നു. ആ വർഷം എനിക്ക് ക്ലാസ്സ് ചാർജ് ലഭിച്ച എട്ടാം തരത്തിൽ നാല് പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞു; രണ്ട് ഹിന്ദു, ഒരു മുസ്ലീം, ഒരു ക്രിസ്ത്യൻ. പഠനം നിർത്തിയ കാര്യം അന്വേഷിച്ചപ്പോഴാണ് എല്ലാവരുടേയും വിവാഹക്കാര്യം അറിഞ്ഞത്.

ഇനിയൊരു പഴങ്കഥ:

100 വഷം മുൻപത്തെ അനുഭവം.
കഥാനായിക എന്റെ അമ്മൂമ്മ,,,
മൂന്നാം തരത്തിൽ പഠിക്കുമ്പോഴാണ് കല്ല്യാണം,, സ്വന്തം അച്ഛന്റെ സഹോദരി പുത്രനുമായിട്ട്. ജനിക്കുന്നതിനുമുൻപെ അച്ഛൻ മരിച്ചതിനാൽ അച്ഛന്റെ പെങ്ങൾ അവളെ സ്വന്തം മകന് വധുവായി കണ്ടെത്തിയതാണ്. ഏതാണ്ട് പത്ത് കിലോമീറ്റർ നടന്നിട്ടുവേണം വരന്റെ വീട്ടിലെത്താൻ. അതുകൊണ്ട് നടന്നു കാല്‌വേദനിച്ച വധുവിനെ തലയിലേറ്റിക്കൊണ്ട് അമ്മാവൻമാർ വധുവിനെ വരന്റെ വീട്ടിലെത്തിച്ചു; അപ്പോൾ നേരം രാത്രി ആയിരുന്നു. പിന്നെ, അക്കാലത്ത് ഇടത്തരക്കാർക്കിടയിൽ സ്വന്തം വിവാഹത്തിന് ആണിന് ഒരു പങ്കും ഉണ്ടായിരുന്നില്ല; വരന്റെ സഹോദരിയാണ് വധുവിന് പുടവ കൊടുക്കുന്നത്.

ഞാൻ പഠിച്ചിരുന്ന എന്റെ വീടിനടുത്തുള്ള പ്രൈമറി സ്ക്കൂളിൽ തന്നെയാണ് അദ്ധ്യാപികയായി ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. ശിഷ്യന്മാരായി സഹോദരന്മാരും ബന്ധുക്കളും നാട്ടുകാരും ഒട്ടനവധി. അതിൽ ചിലർ എന്റെ സഹപാഠിനികളുടെ മക്കളാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. പത്താംതരം കഴിഞ്ഞ്, കോളേജിൽ കടന്ന് ഡിഗ്രിയും ബി.എഡും പഠിക്കുന്ന നേരത്ത് എന്റെ കൂടെ പ്രൈമറിസ്ക്കൂളിൽ പഠിച്ച ഏതാനുംചില മിടുക്കികളുടെ വിവാഹം കഴിഞ്ഞിട്ട് അവർക്ക് രണ്ടും മൂന്നും മക്കളായി. അതുവരെ ഒരു വിവാഹാലോചനപോലും വരാത്ത ഞാൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികളിൽ ചിലർ എന്റെ സഹപാഠിനികളുടേത്! കൂട്ടത്തിൽ മിടുമിടുക്കിയാണ് ചന്ദ്രമതി; വിവാഹം കഴിഞ്ഞത് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ. ഏതാനും വർഷം കഴിഞ്ഞപ്പോൾ എനിക്ക് പഠിപ്പിക്കാൻ കഴിഞ്ഞത് അവളുടെ മൂന്ന് കുട്ടികളെയും.

വിവാഹപ്രായം എന്നൊന്ന് ഇല്ലാതിരുന്ന കാലം‌മാറിയിട്ട് പെൺകുട്ടികൾ പതിനെട്ടിൽ നിന്നപ്പോൾ, അത് പതിനാറാക്കണമെന്നും അതിലും കുറക്കണമെന്നും പറഞ്ഞിരുന്ന മുസ്ലീം സഹോദരിമാരുടെ കാര്യമല്ല ഇതുവരെ പറഞ്ഞത്. പഠനം പ്രയാസമായി കരുതുന്ന മുസ്ലീം പെൺകുട്ടികൾ ചിലരെങ്കിലും എത്രയും വേഗം വിവാഹം നടന്നാൽ മതിയെന്ന് ചിന്തിക്കുന്നവരും ഉണ്ട്. അവരുടെ അഭിപ്രായത്തിൽ നന്നായി പഠിച്ചാലും ഉയർന്ന് പഠിക്കാൻ വീട്ടുകാർ അനുവദിക്കുല്ല; പോരാത്തതിന് ജോലിയെടുക്കാനും വിടില്ല.

എന്റെ കടൽ‌തീരഗ്രാമത്തിൽ പുതിയതായി വന്ന മുസ്ലീം കുടുംബത്തിലെ പെൺകുട്ടി ഒരിക്കൽ ചോദിച്ചു: 

“ടീച്ചറെ നിങ്ങളുടെ സ്ക്കൂളിൽ തീരെ പഠിക്കാത്ത കുട്ടികളെയൊക്കെ തോൽ‌പ്പിക്കാറുണ്ടോ?”

“പഠിക്കാത്ത കുട്ടികൾ തോൽക്കും, ചിലപ്പോൾ രണ്ടാംവർഷമായാലും അവരെ തോല്പിക്കും”

“അത് വളരെ നല്ല കാര്യമാണല്ലൊ, അവിടെയുള്ള പെൺകുട്ടികൾക്ക് കല്ല്യാണം നടക്കുന്നതുവരെ പഠിക്കാമല്ലൊ. നമ്മുടെ സ്ക്കൂളിലാണെങ്കിൽ ആരെയും തോൽ‌പ്പിക്കില്ല; പെട്ടെന്നുതന്നെ പത്തിലെത്തും”  

പത്ത്‌ വർഷം മുൻപ് എന്റെ ഗ്രാമത്തിലെ ഹയർ സെക്കന്ററി സ്ക്കൂളിൽ പ്ളസ് 2 വിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ മുസ്ളീം പെൺകുട്ടി അവാർഡ് വാങ്ങാൻ സ്ക്കൂളിൽ എത്തിയില്ല. കാരണം  അവളുടെ കല്ല്യാണം കഴിഞ്ഞത് രണ്ടു ദിവസം മുൻപായിരുന്നു. ഇപ്പോൾ ഭർത്താവ് നിർമ്മിച്ച കൊട്ടാരസദൃശമായ വീട്ടിൽ രണ്ട് മക്കളോടൊപ്പം വീട്ടമ്മയായി വളരെ സന്തോഷത്തോടെ അവൾ ജീവിക്കുന്നു.

അതെ കാലത്ത് ഞാൻ പഠിപ്പിച്ചിരുന്ന വിദ്യാലയത്തിൽ ഒരു വിദ്യാർത്ഥിനി മാത്രം പത്താംതരത്തിൽ  തോറ്റു. ജയിച്ചവരെക്കാൾ നാട്ടുകാർ തിരക്കിയത് പാവപ്പെട്ട ആ പെൺകുട്ടിയെ ആയിരുന്നു. തോറ്റവൾ പഠിപ്പ് നിർത്തിയിട്ട് വിവാഹം കഴിഞ്ഞു. കൂട്ടുകാരികൾ പ്ളസ്  പൂർത്തിയാക്കുന്ന നേരത്ത് ആവൾക്ക് പ്ളസ്  ആയി ഒരു മകൻ പിറന്നു. അടുത്ത വർഷം ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട അവളുടെജീവിതം പിന്നീട് നരകതുല്യമായി.

അധ്യാപന ജീവിതത്തിന്റെ അവസാനഘട്ടത്തിൽ പ്രധാനഅദ്ധ്യാപിക ആയിരിക്കെ നടന്ന സംഭവം:  ക്രിസ്തുമസ് പരീക്ഷ നടക്കുന്ന നേരത്ത് ഏതാനും അദ്ധ്യാപകർ എന്നെ സമീപിച്ചു. അവർക്ക് തൊട്ടടുത്ത വീട്ടിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ പോകണം. വിവാഹം നടക്കുന്നത് ആ വിദ്യാലയത്തിൽതന്നെ പഠിക്കുന്ന ഒൻപതാംക്ലാസ്സുകാരിയുടേത്.  ഞാൻ ചോദിച്ചു.

“എന്റെ സ്ക്കൂളിൽ പഠിക്കുന്ന കുട്ടിയുടെ വിവാഹത്തിന് ആകെയൊരു എച്ച്.എം. ആയ എന്നെമാത്രം ക്ഷണിച്ചില്ല; അതെന്താണ്?”

“ടീച്ചറെ അവർക്ക് വിശ്വാസം പോര, കുട്ടിക്ക് പതിനെട്ട് ആയില്ല എന്നുപറഞ്ഞ് പരാതി കൊടുത്താലോ?”

സ്റ്റാഫ് സെക്രട്ടറിയുടെ മറുപടി.

ഏതാനും വർഷം‌മുൻപ് കേരളത്തിന്റെ വടക്കെയറ്റത്ത് പ്രധാന അദ്ധ്യാപികയായി ജോലിചെയ്ത ഒരു സുഹൃത്തിന്റെ അനുഭവം:

എട്ടാം തരത്തിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു; ആ നാട്ടിൽ അതൊന്നും ഒരു പുതുമയല്ല. ഒരുമാസം കഴിഞ്ഞപ്പോൾ അവളുടെ രക്ഷിതാവ് ഹെഡ്‌ടീച്ചറെ സമീപിച്ചു. അവർക്കൊരു ആവശ്യം,, ‘വയസ്സ് അറിയിക്കുന്ന കടലാസ് സ്ക്കൂളിൽനിന്ന് വേണം’.

ടീച്ചർ പറഞ്ഞു ‘തരാമല്ലൊ’.

പക്ഷെ, പെൺകുട്ടിക്ക് 12 വയസ്സ് എന്ന് എഴുതിത്തരണം. കാരണം, അവളുടെ കെട്ടിയവൻ പറയുന്നു, പെണ്ണിന് മൂപ്പ് കൂടുതലാണ് പതിനാറെങ്കിലും ആയിക്കാണും’ എന്ന്. വീട്ടുകാർ പറഞ്ഞു പന്ത്രണ്ടാണെന്ന് തെളിയിക്കാമെന്ന്. അങ്ങനെ സ്ക്കൂളിൽ വന്നതാണ്.

സ്ക്കൂൾ രജിസ്റ്ററിൽ പെൺകുട്ടിക്ക് പതിനഞ്ച് വയസ്സ്, ഹെഡ് പറഞ്ഞു, ‘അത് പറ്റില്ല’ എന്ന്. അപ്പോൾ രക്ഷിതാവ് പറഞ്ഞു, ‘ടീച്ചറെ എത്ര പണം വേണമെങ്കിലും തരാം. നമ്മക്ക് പന്ത്രണ്ടാണെന്ന് എഴുതിയ കടലാസ് വേണം’.

ഒടുവിൽ മകൾക്ക് പന്ത്രണ്ട് വയസ്സ് ആവാത്ത വിഷമത്തോടെ കരഞ്ഞുകൊണ്ട് രക്ഷിതാവ് ഇറങ്ങിപ്പോയി.

പെണ്മക്കളെ കെട്ടിച്ചയക്കാൻ ഒരുകൂട്ടർ പ്രയാസപ്പെടുമ്പോൾ വേറെ ചിലർ എത്രയും വേഗത്തിൽ അവളെ ഒരുത്തന്റെ തലയിൽ ഏൽ‌പ്പിക്കാൻ തിരക്കുകൂട്ടുന്നു. അതുപോലെ പെൺകുട്ടികളുടെ ചിന്താഗതിയിലും മാറ്റം വരുന്നുണ്ട്. ഒരുകാലത്ത് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരാൻ മലയാളി പെൺകുട്ടികൾ തന്റേടം കാണിച്ചിരുന്നു. അതെസമയം പെൺകുട്ടികൾ അരങ്ങ് വിട്ട് അടുക്കളയിൽ ഒതുങ്ങിക്കൂടുന്നതായും നമുക്കുചുറ്റും കാണാൻകഴിയും.

ശുഭം 

എഴുത്തുകാരിയുടെ ഇ മെയിൽ വിലാസവും ബ്ളോഗ് ലിങ്കുകളും :


ഇ മെയിൽ ഐഡി: souminik@gmail.com

ബ്ളോഗ് ലിങ്കുകൾ:



സമർഥനായ ലേഖകൻറെ എഴുത്തുകോൽ

No Comments
സമർഥനായ ലേഖകൻറെ എഴുത്തുകോൽ 
 റോയി ഇ ജോയി സെക്കന്തരാബാദ് 

എൻറെ ഹൃദയം ശുഭ വചനത്താൽ കവിയുന്നു 
എൻറെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്ന് ഞാൻ പറയുന്നു 
എന്റെ നാവു സമർഥനായ ലേഖകൻറെ എഴുത്തുകോൽ ആകുന്നു.
(സങ്കീർത്തനം 45: 1)


ഫിലിപ്സ്കോമും ഏരിയൽജോട്ടിങ്ങ്സും ചേർന്ന് ആരംഭിച്ചിരിക്കുന്ന ഈ പുതിയ സംരഭത്തിന്റ(ഗസ്റ്റ് എഴുത്തുകൾ)   തുടക്കം മലയാള ഭാഷയോടുള്ള ബന്ധത്തിലുള്ള ഒരു ലേഖനത്തോടു കൂടി ആരംഭിക്കുന്നു.

Roy E. Joy
സുപ്രസിദ്ധ അന്തർദേശീയ ക്രൈസ്തവ സംഘടനയായ ഓ എം ബുക്സ് പബ്ളിക്കേഷന്റ     (OM Books /Authentic Publications) മലയാളം ഡിവിഷനിലെ പ്രവർത്തകനായ  റോയി ഇ  ജോയി എഴുതിയ ഈ ലേഖനം മലയാളികൾ അഥവാ മലയാള ഭാഷ നിരന്തരം കൈകാര്യം ചെയ്യുന്നവർ വിശേഷിച്ചും എഴുത്തുകാർ അവശ്യം വായിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും, ഒപ്പം പ്രാവർത്തികമാക്കേണ്ടതുമായ ചില വസ്തുതകൾ എഴുത്തുകാരൻ ഈ ചെറു ലേഖനത്തിലൂടെ വിശദമാക്കുന്നു.

മലയാള ഭാഷയിൽ നിപുണത നേടിയവർ പോലും പലപ്പോഴും വരുത്തുന്ന ചില പാകപ്പിഴകളെപ്പറ്റിയും, തെറ്റു കൂടാതെ എഴുതുന്നതിനു സഹായകരമാകുന്ന ചില വിവരങ്ങളും ഈ ലേഖനത്തിന് അനുബന്ധമായി ചേർത്തിരിക്കുന്നതു മലയാളം എഴുത്തുകാർക്ക്  പ്രയോജനമാകും എന്ന വിശ്വാസത്തോടെ അതിവിടെ ചേർക്കുന്നു.

ഇതോടുള്ള ബന്ധത്തിൽ നിങ്ങൾക്കു  പറയുവാനുള്ളത്  കമന്റു കോളത്തിൽ കുറിക്കുക.

ക്രൈസതവ എഴുത്തുകാരെ മുൻകണ്ടു കൊണ്ട് തയ്യാറാക്കിയ ഒരു ലേഖനമാണെങ്കിലും, എല്ലാ മലയാള എഴുത്തുകാർക്കും ഇത് ചിന്തയ്ക്കും, തുടർന്ന്  അവ തങ്ങളുടെ എഴുത്തുകളിൽ പ്രായോഗികമാക്കുന്നതിനും സഹായിക്കും എന്നതിൽ സംശയമില്ല.

ശ്രീ റോയി ഒരു നല്ല ചിത്രകാരൻ കൂടിയാണ്.  നിരവധി ക്രൈസതവ് പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കാർട്ടൂണുകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.  

ഈ ലേഖനം തയ്യാറാക്കി തന്ന ശ്രീ റോയിക്ക് ഫിലിപ്സ്കോമിന്റെ പ്രത്യേക നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു.

വായനയ്ക്കായി ഇവിടെയെത്തിയ നിങ്ങളോടുള്ള നന്ദിയും ഇത്തരുണത്തിൽ ഇവിടെ കുറിക്കുന്നു.


ഫിലിപ്പ് വി ഏരിയൽ
ഈ പുതിയ സംരംഭത്തിനു നല്ല പ്രതികരണം കിട്ടിക്കൊണ്ടിരിക്കുന്നു; നിരവധി കഥകളും ലേഖനങ്ങളും കവിതകളും ഇതിനകം ലഭിച്ചു കഴിഞ്ഞിരിക്കുന്നു അവ ഓരോന്നായി തുടർന്നുള്ള ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

നന്ദി,  നമസ്കാരം
ഫിലിപ്പ് വറുഗീസ് ഏരിയൽ 




സമർഥനായ ലേഖകൻറെ എഴുത്തുകോൽ 
 റോയി ഇ ജോയി സെക്കന്തരാബാദ് 

എൻറെ ഹൃദയം ശുഭ വചനത്താൽ കവിയുന്നു 
എൻറെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്ന് ഞാൻ പറയുന്നു 
എന്റെ നാവു സമർഥനായ ലേഖകൻറെ എഴുത്തുകോൽ ആകുന്നു.
(സങ്കീർത്തനം 45: 1)



ഒരു രാജകീയ വിവാഹത്തിന് കോരഹ് പുത്രന്മാർ പാടിയ സുന്ദരമായൊരു പ്രേമഗീതത്തിന്റ പ്രഥമ വാക്യമാണിത്
പ്രേമഗീതം പാടുവാൻ വിവാഹം പോലെ ഉചിതമായ വേറൊരു സന്ദർഭമേത് ?  അതൊരു രാജകീയ വിവാഹമാണെങ്കിൽ വളരെ ശ്രദ്ധയോടുകൂടെ  ചെയ്യേണ്ടുന്ന ദൗത്യമാണത്.  ഹൃദയത്തിൽ ഉദാത്തമായ ആശയം തുടിച്ചുനിൽക്കുന്നു.



അത് സമർഥമായ ഒരു തൂലികയിലൂടെ എഴുതി ഞാനെൻറെ രാജാവിന് സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് സങ്കീർത്തനക്കാരൻ പറയുന്നു.  പാട്ടോ പ്രസംഗമോ എഴുത്തോ, എന്തായിരുന്നാലും കർത്താവിനു വേണ്ടി നാം ചെയ്യുന്ന ശുശ്രൂഷകൾ ഗൗരവത്തോടും സമർപ്പണത്തോടും കൂടെ ചെയ്യണം. അത്  സൗരഭ്യവാസനയുള്ള യാഗമാണ്‌.


ക്രിസ്തീയ എഴുത്തുകാർ തങ്ങളുടെ ദൗത്യം അത് അർഹിക്കുന്ന ഗൗരവത്തോടുകൂടെ ചെയ്യുന്നുണ്ടോ എന്ന് ക്രൈസ്തവ ആനുകാലികങ്ങൾ  കൈയിലെടുക്കുമ്പോൾ സംശയം തോന്നാറുണ്ട്.  ചില പത്ര മാസികകൾ കണ്ടാൽ മനസ്സിലാകും ഇതു  കർത്താവിനുവേണ്ടിയല്ല,വിദേശത്തുള്ള) ആർക്കോ എന്തിനോ വേണ്ടി പ്രസിദ്ധീകരിച്ചിരിക്കുന്നതാണെ്ന്. വ്യാകരണപ്പിശക്, അക്ഷരത്തെറ്റ്, അച്ചടിപ്പിശക്, ശൈലീദോഷം, വാക്യഘടനയിലെ തെറ്റ്  എന്നിവകളാൽ
വിരൂപമാക്കിയിരിക്കുന്ന എഴുത്തുകൾ.  ശ്രദ്ധേയമായ ഒരു കാര്യം, അവയുടെ പ്രസാധകർ ക്രൈസ്തവ സാഹിത്യ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്നവരാണെന്നുള്ളതാണ്.


ഡി ടി പി ചെയ്തു കഴിഞ്ഞുള്ള പ്രൂഫ്‌ റീഡിങ്ങിൽ വിട്ടുപോകുന്ന ചില പിശകുകളല്ല ഇവിടെ പ്രധാനമായി പരാമർശിക്കുന്നത്. ഈ പ്രസാധകരുടെ പക്കൽ തെറ്റും ശരിയും തിരിച്ചറിയാൻ സഹായിക്കുന്ന മലയാളം  നിഘണ്ടു, ഭാഷാ സഹായി എന്നിവ ഇല്ല, അഥവാ ഉണ്ടെങ്കിൽ  അവ തുറന്നു നോക്കാറില്ല എന്ന് ഉറപ്പാണ്.  ഏതോ ചില മുൻപരിചയങ്ങളിൽ  എഴുത്തും അച്ചടിയും നടത്തിപ്പോരുന്നു.  ശീലം പെട്ടെന്നു  
മാറുന്നതല്ലല്ലോ.  എന്നാൽ ഭാഷ വികസിച്ചു കൊണ്ടിരിക്കുന്നതാകയാൽ അതിനനുസരിച്ച് എഴുത്തിലും അച്ചടിയിലും അനുയോജ്യമായ മാറ്റങ്ങൾ വരുത്തണം വായനക്കാർ അപ്രാപ്തർ ആണെന്നുള്ള വിചാരത്തിൽ എഴുതരുത്. ഒരു വിശ്വാസിക്ക് പ്രത്യേക ആത്മീയ ഭാഷ തന്നേ വേണം എന്ന ചിന്തയിൽ എഴുതുകയാണെങ്കിൽ മിക്കപ്പോഴും അത് തെറ്റായ ശൈലിയിലേക്കും  വാക്യഘടനയിലേക്കും നയിക്കും.


"ഒരു കൊത്തുളികൊണ്ട് ഭാഷ വരുത്തി" എന്ന സുന്ദരമായൊരു  പ്രയോഗം ബൈബിളിലെ പുറപ്പാട് പുസ്തകത്തിൽ കാണുന്നു  (പുറപ്പാട് 32:4)  വടിവൊത്ത ഒരു രൂപം ഉണ്ടാക്കി എന്നാണ് അതിനർഥം  അനുവാചകർ ഉത്തമമായത് അർഹിക്കുന്നു.  എഴുതുവാനുള്ള വിളി ലഭിച്ചവർ, സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്നവർ,അവരുെ എഴുത്തു ഭാഷ ശുദ്ധീകരിക്കേണ്ടതുണ്ട്.  ഭാഷ മെച്ചപ്പെടുത്തുവാൻ ആത്മാർഥമായി പരിശ്രമിക്കണം.  ഇതൊക്കെ മതി എന്ന ലാഘവ ബുദ്ധി അനഭിലഷണീയമാണ്.  ഓർക്കുക, ഔദ്യോഗിക രേഖകളിൽ (ജനന സർട്ടിഫിക്കട്റ്റ്‌, പാസ്പോർട്  മുതലായവ) ഒരക്ഷരം പിഴച്ചാൽ കൊടുക്കേണ്ടിവരുന്ന വില വലുതാണ്‌.  നാൽപ്പതു വർഷം മുമ്പ് നടന്ന ഒരു സംഭവം വിവരിക്കട്ടെ.  എൻറെ പിതാവ് പറഞ്ഞതാണിത്.  ഞങ്ങളുടെ ഒരയൽക്കാരനായ 'വർക്കി കുട്ടി' ക്ക്  മണിയോഡർ വന്നു.  പക്ഷേ, പോസ്റ്റുമാൻ അതു കൊടുക്കാതെ തിരിച്ചയച്ചു.  കാരണം മണിയോഡറിലെ പേര്  'വക്കി കുട്ടി' എന്നായിരുന്നുവത്രേ,  മുമ്പ്  'ർ ' തലക്കുത്തായിട്ടായിരുന്നുവല്ലോ (ക്ക) എഴുതിയിരുന്നത് തലക്കുത്ത് ( ' ) എങ്ങനെയോ മാഞ്ഞു പോയി വർക്കി 'വക്കി' യായി!  എഴുതിയത് വീണ്ടും വായിച്ചു നോക്കി ശരിയാണെന്ന് ഉറപ്പാക്കുക.


എഴുതുമ്പോൾ  പൊതുവെ കണ്ടുവരുന്ന തെറ്റായ ഒരു രീതിയുടെ ഉദാഹരണം നോക്കുക: അബ്രഹാമിൽനിന്നും പഠിക്കാനാവുന്നത് (തെറ്റ്)--അബ്രഹാമിൽനിന്ന് പഠിക്കാനാകുന്നത്  (ശരി) അബ്രഹാമിൽനിന്നും ഇസഹാക്കിൽനിന്നും പഠിക്കാനാവുന്നത് (ഇപ്പോൾ ശരി, ഒന്നിലധികം പേര് ചേരുന്നതിനാൽ).  അതുപോലെ ആത്മീകം, ഐക്യത, മുഖാന്തിരം, വിശിഷ്യാ, പിന്നോക്കം എന്നിവ തെറ്റാണ്.  ആത്മികം ഐക്യം, ഏകത, മുഖാന്തരം, വിശിഷ്യ, പിന്നാക്കം എന്നിവയാണ് ശരിയെന്ന് ചൂണ്ടിക്കാട്ടിയാൽ ആളുകൾ സമ്മതിക്കാതായിട്ടുണ്ട്.


ഞായറാഴ്ച ആരാധനയിൽ സാക്ഷ്യമോ പ്രബോധനമോ പറയുന്ന അതേ  രീതിയിലായിരിക്കരുത് ലേഖനങ്ങൾ എഴുതുന്നത്.  (എന്നാൽ പ്രസംഗം അച്ചടിക്കുകയാണെങ്കിൽ അതിൽ മാറ്റം വരുത്തരുത് .) "ആത്മീകം" എന്ന് ധരിച്ചു വച്ചിരിക്കുന്ന പല പദപ്രയോഗങ്ങളും ആത്മികമോ  അനാത്മികമോ  അല്ല, മറിച്ച്  അക്ഷരത്തെറ്റുകളാണ്.  സംസാര വേളയിൽ സ്വരത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അത് അനുവദിക്കാമെങ്കിലും എഴുത്തിലും അച്ചടിയിലും അതു പാടില്ല.  ശ്രദ്ധ ചെലുത്തിയാൽ നമ്മുടെ എഴുത്തുകൾ "ഓഫീർ തങ്കം  അണിഞ്ഞു നില്ക്കുന്ന രാജ്ഞി" യെ പോലെയാകും വായനക്കാർ നല്ല എഴുത്തിന്റെ "സൗന്ദര്യത്തെ ആഗ്രഹിക്കും."  അത്തരം ആനുകാലികങ്ങൾ വരിസംഖ്യ കൊടുത്തിട്ട് വരുത്താൻ മുൻകൈയെടുക്കും.  ഉപദേശത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ള ദൈവശ്വാസീയമായ തിരുവെഴുത്ത്  വിശ്വോത്തമ  സാഹിത്യം കൂടെയാണ്.  തെറ്റില്ലാത്ത എഴുത്തിനു സഹായകരമാകുന്ന ചില വിവരങ്ങൾ തുടർന്നു കൊടുക്കുന്നു.


 വാക്കിൻറെ സ്ഥാനം തെറ്റിയാൽ

ഉച്ചയ് ക്കുശേഷം സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ എന്താണെന്നതിനെപ്പറ്റി  വിശദമായ ചർച്ച നടന്നു.' (തെറ്റ്)

* 'ഉച്ചയ്ക്കുശേഷമാണ് സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ' എന്നാണല്ലോ തോന്നുക.  'ഉച്ചയ്ക്കു ശേഷം  എന്ന പദത്തിന്റെ സ്ഥാനം മാറ്റണം.


*  സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ എന്താണെന്നതിനെപ്പറ്റി  ഉച്ചയ്ക്കു ശേഷം വിശദമായ ചർച്ച നടന്നു. (ശരി)

* 'ഉച്ചയ് ക്കുശേഷം' കഴിഞ്ഞു കോമ (അങ്കുശം) ചേർത്താലും വാക്യം ശരിയാകും.
'ഉച്ചയ് ക്കുശേഷം, സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ എന്താണെന്നതിനെപ്പറ്റി വിശദമായ ചർച്ച നടന്നു.' (ശരി)

രണ്ടും ശരിയാണെങ്കിലും  വാക്കുകൾ  യഥാസ്ഥാനം ചേർത്തുകൊണ്ടുള്ള ആദ്യരീതിയാണ് കൂടുതൽ ശരി.

*മുൻവർഷത്തെ പതിവു പോലെ  ഈ വർഷവും സുവിശേഷ മഹായോഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.'  (തെറ്റ്)

*മുൻവർഷത്തെ' എന്നതു പതിവിനെ സൂചിപ്പിക്കുന്നതാകയാൽ

'*മുൻവർഷത്തെപ്പോലെ' അല്ലെങ്കിൽ 'പതിവു പോലെ ' ഇവയിൽ ഒന്നു മതി.

'പതിവുപോലെ ഈ  വർഷവും സുവിശേഷ മഹായോഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.' (ശരി)

* 'ഈ സഭയിൽ സാക്ഷ്യം പറയിപ്പിക്കുകയില്ലെന്നു മാത്രമല്ല, ഒരിക്കലും പറയിപ്പിക്കുകപോലുമില്ല.'  (തെറ്റ്)


'ഇതിൽ 'പറയിപ്പിക്കുകയില്ലെന്നു മാത്രമല്ല''   'പറയിപ്പിക്കുകപോലുമില്ല'   ഇവ തമ്മിലാണ് ചേർത്തിരിക്കുന്നത്.

ഇത് 'ഒരിക്കൽപോലും പറയിപ്പിക്കുകയില്ല' എന്നു മാറ്റിയാൽ ശരിയാകും.


'ഈ സഭയിൽ സാക്ഷ്യം പറയിപ്പിക്കുകയില്ലെന്നു മാത്രമല്ല,  'ഒരിക്കൽപോലും  പറയിപ്പിക്കുകയില്ല.' (ശരി)

*  ദയവായി സഭാഹാളിനു പുറത്തു നിൽക്കുന്ന എല്ലാവരും അകത്തു കയറി ഇരിക്കണം.' (തെറ്റ് )

അധ്യക്ഷനോട് ദയ തോന്നിയതുകൊണ്ടാണ്‌ ചിലർ പുറത്തു നിൽക്കുന്നത് എന്നത്രേ ഇതിനർഥം .  അകത്തു കയറി ഇരിക്കുക എന്ന പ്രവൃത്തിയിലൂടെ ദയ കാട്ടണം എന്നാണ് അറിയിപ്പിൽ ഉദ്ദേശിച്ചത്.    എങ്കിൽ 'ദയവായി' എന്നതിൻറെ സ്ഥാനം മാറ്റുക.

'സഭാഹാളിനു പുറത്തു നിൽക്കുന്ന എല്ലാവരും ദയവായി അകത്തു കയറി ഇരിക്കണം (ശരി)

അർഥമറിയാതെ ...

* 'ശമര്യക്കാരിയായ സ്ത്രീ' ,  വിധവയായ സ്ത്രീ',  'വൃദ്ധയായ സ്ത്രീ' — 'ശമര്യക്കാരി' യും  'വിധവ' യും  'വൃദ്ധ' യും സ്ത്രീകളാണെന്നതിനാൽ 'സ്ത്രീ'  എന്നു ചേർക്കേണ്ടതില്ല.

'മധ്യവയസ്കനായ പുരുഷൻ' — 'മധ്യവയസ്കൻ' എന്നതാണു  ശരി.  മധ്യവയസ്കൻ പുരുഷൻ തന്നെയാണ്.

നല്ലതു പോലെ ഭംഗിയായി വസ്‌ത്രം ധരിച്ചു — നല്ലതുപോലെ വസ്‌ത്രം ധരിച്ചു' എന്നോ 'ഭംഗിയായി  വസ്‌ത്രം ധരിച്ചു'  എന്നോ മതിയാകും.

ചെരുപ്പ്‌  കാലിലിട്ടുകൊണ്ട് നടന്നു' —'ചെരുപ്പിട്ടു കൊണ്ട്  നടന്നു' എന്നു മതി.  ചെരുപ്പ് കൈയിൽ ഇട്ടുകൊണ്ട്‌ നടക്കാറില്ലല്ലോ. (ങ് ഹാ ! മഴക്കാലത്ത്‌ ചള്ളയിൽ തെന്നി വീഴാതിരിക്കാൻ ചിലരൊക്കെ കൈയി ചെരുപ്പിട്ടുകൊണ്ട് നടക്കാറുണ്ട് എന്നതു വേറൊരു കാര്യം!)


വേണ്ടാത്ത പരത്തൽ..

'ശ്രദ്ധിക്കേണ്ടതായ വിഷയം',  'ശ്രദ്ധിക്കേണ്ടാതായിട്ടുള്ള' —  'ശ്രദ്ധിക്കേണ്ട വിഷയം' എന്നു പറഞ്ഞാൽ മതി.

ചില പ്രസംഗങ്ങളിൽ ഇങ്ങനെ അടിച്ചു പരത്തി വലിച്ചു നീട്ടുന്നതു കേൾക്കാം — 'വന്നുകൂടിയാതായിട്ടുള്ളതായിട്ുള്ളതായ...'  പ്രസംഗത്തിൽ ഈ പരത്തൽ വന്നു ചേരാം  എന്നാൽ ലേഖനങ്ങളിൽ അവ ഒഴിവാക്കണം.

അക്കാദമികമായ വാക്കുകളും അപ്രസക്തമായ കർമണി  പ്രയോഗങ്ങളും ഒഴിവാക്കുക

"കാലഘട്ടപ്രചണന്ധവാതകാറ്റലയിൽ ആടിയുലയുന്ന മനുഷ്യജീവിതം..,"  "പപത്തിലുമനർഥത്തിലും അനാത്മികാചാരബന്ധനങ്ങളിലും കിടക്കുന്ന ബ്രഹ്മനന്ധകടാഹത്തെ..." എന്നിങ്ങനെയുള്ള കടിച്ചാൽ പൊട്ടാത്ത രീതിയിലുള്ള  വാക്യങ്ങൾ ഒഴിവാക്കുക.  എഴുത്തിലും പ്രസംഗത്തിലും പ്രൗഡ കൂട്ടാനുള്ള ശ്രമത്തിൽ തെറ്റായ കർമണിപ്രയോഗം ചിലർ ചേർക്കാറുണ്ട്.  ഒരു ഉദാഹരണം ഇതാ,  'ദൈവം എന്നെ അയക്കപ്പെടുകയാണെങ്കിൽ  പോകപ്പെടുവാൻ ഞാൻ തയ്യാറാണ് ...!  'ദൈവം എന്നെ അയക്കുകയാണെങ്കിൽ പോകുവാൻ ഞാൻ തയ്യാറാണ് ...' എന്നാണ് ശരിയായ പ്രയോഗം.


അകലമിടൽ 

അർഥസന്ദേഹം കൂടാതെ എഴുതാനും വായിക്കാനും സഹായിക്കുന്നതിനാണ് അകലമിടൽ.

'കാള വണ്ടിയിൽ പോയി'  എന്നതിനും 'കാളവണ്ടിയിൽ പോയി' എന്നതിനും  അർഥവ്യത്യാസമുണ്ട്.
അവിടെനിന്നുപോയി,  അവിടെ നിന്നുപോയി.


ഇംഗ്ളിഷ്  പദങ്ങളുടെ ബാഹുല്യം 

"കാലാകാലങ്ങളിൽ അനേകം ഭാഷകൾ മലയാളത്തെ സ്വാധീനിക്കുകയുണ്ടായി.  പിൽക്കാലത്ത്‌ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ഇംഗ്ളിഷ്  ഭാഷ തന്നെ."  സംസ്കൃത  ബഹുലമായിരുന്ന മലയാളം ഇപ്പോൾ ഇംഗ്ളിഷ്  ബഹുലം ആയിരിക്കുകയാണ്.  ഇത് തെറ്റാണെന്ന് പറയാനാവില്ല.  താഴെ കൊടുത്തിരിക്കുന്ന ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക.

*  'ദൈവത്തിൻറെ പ്ളാനും പദ്ധതിയും അറിയുക' 

* 'ഞങ്ങളുടെ സെർവന്റെ ടൂ വീക്കായിട്ടു വരുന്നില്ല.'  (രണ്ടാച്ഴയായിട്ടു വരുന്നില്ല എന്നോ വളരെ ക്ഷീണിച്ചതു കൊണ്ട് വരുന്നില്ല എന്നോ കേൾവിക്കാർക്കു സംശയം തോന്നാം).
*  'നെക്സ്റ്റ് മന്തിലെ മാസയോഗം പോസ്റ്റുപോണ്‍  ചെയ്തിരിക്കുന്നു 

* 'ഞങ്ങളുടെ സണ്ണിന്റെ  മാര്യേജിന്റെ എൻഗേജുമെന്റിനു  ഫാമിലി മെംബെർസും  ചർച്ചിലെ രണ്ടു റെപ്രസെന്റ്റ്റീ വ്സുമേ  പോകുന്നുള്ളൂ.

മലയാളം പറയാനും എഴുതാനും അറിയാവുന്നവർ എഴുത്തിലെങ്കിലും ശുദ്ധ മലയാളം ഉപയോഗിക്കുവാൻ മനപ്പൂർവ്വം ശ്രദ്ധിക്കണം.  അതാണ്‌ ഭംഗി.


ഗ്രന്ഥ സൂചി:

പ്രൊഫ.  പന്മന  രാമചന്ദ്രൻ നായർ.,  ശുദ്ധ മലയാളം, കറന്റെ ബുക്സ്.

മലയാളം അച്ചടിയും എഴുത്തും  ഒരു സ്റ്റൈൽ പുസ്തകം,  കേരള ഭാഷാ ഇൻസ്ടിറ്റ്യുട്ട് 
ഡോ.  ബ്യു ലാ  വുഡ്,  പ്രസംഗത്തിൻറെ താക്കോൽ, ഓതെന്ടിക് ബുക്സ്  (O M Books, Secunderabad)
ഡോ.  എം എം ബഷീർ.,  ശുദ്ധ മലയാളം: പത്ര-ദൃശ്യമാധ്യമങ്ങളിലെ മലയാളം, ഭാഷാപോഷിണി, ഓഗസ്റ്റ്, 2013.

അക്ഷരപ്പിശകുകളെ തിരുത്തിയോടിക്കുവാനുള്ള  ചില വിവരങ്ങൾ താഴെ കുറിക്കുന്നു:

തെറ്റ്                                                    ശരി                                        

അങ്ങിനെ                                          അങ്ങനെ 

അടിമത്വം                                         അടിമത്തം 

അനുഗ്രഹീതൻ                                  അനുഗൃഹീതൻ 

അപാകത                                         അപാകം 

ആത്മീകം                                         ആത്മികം 

ആത്മിയം                                         ആത്മീയം 

ആൾക്കാർ                                        ആളുകൾ 

ഉത്ഘാടനം                                      ഉദ്ഘാടനം 

എങ്ങിനെ                                         എങ്ങനെ 

ഐക്യത                                           ഐക്യം, ഏകത 

ഐഹീകം                                         ഐഹികം 

ഔദാര്യത                                          ഔദാര്യം 

കണ്ടുപിടുത്തം                                    കണ്ടുപിടിത്തം 

കുട്ടിത്വം                                             കുട്ടിത്തം 

കുലപാതകം                                      കൊലപാതകം

ഗ്രഹനായിക                                      ഗൃഹനായിക 

തർജിമ                                                തർജുമ, തർജമ 

തീഷ് ണം                                                തീക്ഷ്ണം 

ദൈന്യത                                              ദൈന്യം, ദീനത 

നിവർത്തി                                            നിവൃത്തി 

നാഗരീകം                                           നാഗരികം 

ദൈവീകം                                           ദൈവികം 

പക്ഷെ, പക്ഷേൽ                               പക്ഷേ   
  
പാതിവൃത്യം                                        പാതി വ്രത്യം                                       
പിന്നോക്കം                                        പിന്നാക്കം 

പൈശാചീകം                                     പൈശാചികം 

പ്രതിക്ഷേധം                                      പ്രതിഷേധം 

പ്രവർത്തി                                           പ്രവൃത്തി 

പ്രവൃത്തിക്കുക                                     പ്രവർത്തിക്കുക 

പ്രാവിശ്യം                                           പ്രാവശ്യം         

ഭോഷത്വം                                           ഭോഷത്തം 

മുഖാന്തിരം                                           മുഖാന്തരം 

മുന്നോക്കം                                           മുന്നാക്കം 

മാനസ്സീകം                                          മാനസികം                                         
രാപ്പകൽ                                             രാപകൽ 

രാഷ്ട്രീയപരം                                        രാഷ്ട്രീയം, (രാഷ്ട്രപരം)

ലൗകീകം                                            ലൗകികം   

വഷളത്വം                                           വഷളത്തം 

വിശിഷ്യാ                                            വിശിഷ്യ 

വൈരൂപ്യത                                       വൈരൂപ്യം, വിരൂപത 

സാമുദായീകം                                      സാമുദായികം

സാമൂഹീകം                                         സാമൂഹികം        

സാന്മാർഗീകം                                     സാന്മാർഗികം 

സാർവത്രീകം                                       സാർവത്രികം 

സൃഷ്ടാവ്                                              സ്രഷ്ടാവ്, സൃഷ്ടിതാവ് 

സ്വാന്തനം                                           സാന്ത്വനം        

രൂപീകരിക്കുക                                    രൂപവൽക്കരിക്കുക 

പ്രതീകവൽക്കരിക്കുക                        പ്രതീകാത്മവൽക്കരിക്കുക        
                                         
അടിക്കുറിപ്പ്:


ഇവിടെ ഈ പോസ്റ്റിൽ, അതും മലയാള ഭാഷയെപ്പറ്റിയും 

അക്ഷരപ്പിശകുകളെപ്പറ്റിയും പരാമർശിക്കുന്ന കുറിപ്പിൽ 

അക്ഷരപ്പിശക്‌ കടന്നു കൂടുകയെന്നത് അക്ഷെന്തവ്യമല്ല എന്ന

കാര്യം സമ്മതിക്കുന്നു. അതേപ്പറ്റി ശ്രീ. സംഗീത് വിനായക് 

എഴുതിയ കമന്റും അതിനു ഞാൻ നൽകിയ മറുപടിയും വായിച്ച 

ശേഷം പിശകുകളെപ്പറ്റി  ദയവായി  പ്രതികരിക്കുക. ഒപ്പം ഈ

അക്ഷരങ്ങൾ ശരിയാക്കി എഴുതാൻ എന്തെങ്കിലും മാർഗ്ഗം 

അറിയാവുന്നവർ ദയവായി അറിയിക്കുക.


സംഗീതിനു കൊടുത്ത മറുപടിയിൽ സൂചിപ്പിച്ചതുപോലെ ഇത് 

എഴുത്തുകാരനു സംഭവിച്ച കൈപ്പിഴ അല്ല മറിച്ചു അതിനുള്ള 

പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. 


അദ്ദേഹം അയച്ച pdf ഫോർമാറ്റ് വളരെ ശരിയായിട്ടാണ് 

എഴുതിയിരിക്കുന്നത്. ഇങ്ങനെ സംഭവിച്ചതിലെ ആശങ്ക 

അദ്ദേഹം മെയിലിലൂടെ അറിയിക്കുകയുണ്ടായി. അദ്ദേഹം 

അത് ഡി ടി പി ചെയ്താണ് എഴുതിയിരിക്കുന്നത്. 


ഞാനിപ്പോൾ ആകെ ഒരു ധർമ്മ സങ്കടത്തിൽ 

അകപ്പെട്ടിരിക്കുന്നു!


ദയവായി ഇതിനൊരു പരിഹാരം നിർദേശിക്കുവാൻ 

കഴിയുന്നവർ അറിയിക്കുക.


ഈ ലേഖനത്തിൻറെ PDF  ഫോർമാറ്റ്‌ ആവശ്യം ഉള്ളവർ ഈ

ഈമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.


fbnewbook@ gmail.com

വീണ്ടും ഒരു അടിക്കുറിപ്പ്:

ഈ ലേഖനത്തിൽ  അവിടവിടെ ചില അക്ഷരപ്പിശകുകൾ വന്നു, അത് പലരും ചൂണ്ടിക്കാട്ടി  
ഇതെങ്ങനെ സംഭവിച്ചു എന്ന് 
 ഞാൻ കമന്റിലും കുറിപ്പിലും എഴുതിയിരുന്നു

PDF കോപ്പി മെയിലിൽ അയക്കുവാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണം അതിൻറെ കോപ്പി ഇവിടെ ചേർക്കുന്നു.

അത് ഡൌണ്‍ലോഡ് ചെയ്താൽ കുറിപ്പ് അതിൻറെ പൂർണ്ണ രൂപത്തിൽ വായിക്കുവാൻ കഴിയും. 
ഇങ്ങനെ സംഭവിച്ചതിൽ 
നിർവ്യാജ ഖേദം ഒപ്പം 
രേഖപ്പെടുത്തുന്നു
നന്ദി നമസ്കാരം.

ഫിലിപ്പ് ഏരിയൽ 







 





ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ                                                                             

Visit PHILIPScom

PHILIPScom On Facebook