മിനി നർമ്മ കഥകൾ എന്ന പുസ്തകത്തിനൊരു അവലോകനം. Mininarmakathakal A Book Review

4 comments

മിനിനർമകഥകൾ - പുസ്തക അവലോകനം


മലയാളം ബ്ലോഗ് ഉലകത്തിൽ മിനി ടീച്ചർ എന്ന പേരിൽ ഏവർക്കും സുപരിചിതയായ  ശ്രീമതി കെ സൌമിനിയുടെ നാലാമത്തെ പുസ്തകമായ മിനി നർമ്മ കഥകൾ എന്ന പുസ്തകത്തിനൊരു അവലോകനം. 

പുസ്‌തകത്തിന്റെ കവർ പേജ് 

ഈ പുസ്തകത്തിനൊരു അവതാരിക എഴുതാൻ ടീച്ചർ എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ ഒന്ന് അമ്പരന്നു.  കാരണം മറ്റൊന്നുമല്ല, ഇതുവരെ അങ്ങനെ ഒരു സംരഭത്തിന് ശ്രമിക്കുകയോ അതിനു ആരും ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല എന്നതു തന്നെ.  ടീച്ചറുടെ ആവശ്യം, എനിക്ക് എന്നിൽ തന്നെ ഒരു ആത്മ ധൈര്യം ലഭിക്കുന്നതിനു കാരണമാവുകയും അതിനു സമ്മതം മൂളുകയും ചെയ്തു.
പുസ്തകത്തിന്റെ പകർപ്പ് കയ്യിൽ കിട്ടി വായന തുടങ്ങിയപ്പോൾ തന്നെ എന്നിലെ കലാകാരൻ ഉറക്കമുണർന്നു. അറിയാവുന്ന ഭാഷയിൽ  ഒരുകുറി തയ്യാറാക്കി അയച്ചു കൊടുത്തു.  

ആമുഖം വായിച്ച ടീച്ചർ വളരെ സംതൃപ്തി പ്രകടിപ്പിച്ചു അന്നു തന്നെ എന്നെ ഫോണിൽ വിളിച്ചു ചാരിതാർഥ്യം അറിയിച്ചു. ഞാനും അത് കേട്ട് കൂടുതൽ സന്തോഷവാനായി.  ആ പുസ്തകത്തിനൊരു അവലോകനം കൂടി ഇവിടെ കുറിക്കുന്നതിലും ഞാൻ അതീവ സന്തുഷ്ടനാണ്.  ടീച്ചറെ അടുത്തറിയുന്ന സുഹൃത്തുക്കൾക്കു അവരുടെ നർമ്മ ബോധം എത്രയെന്നു വായിച്ചെടുക്കാനാകും, അതായത് ടീച്ചറുടെ മിനിലോകം ബ്ലോഗ് തന്നെ അതിനു ഉദാഹരണം.


സന്തോഷാതിരേകത്താൽ  ഉള്ളുതുറന്ന് പൊട്ടിച്ചിരിക്കുന്ന ഒരു കൂട്ടം മനുഷ്യരെ ഉൾപ്പെടുത്തിയുള്ള  കവർ ചിത്രത്തിൽ പൊതിഞ്ഞ പുസ്തകം ഉള്ളടക്കം പോലെ തന്നെ ആകർഷകമായിരിക്കുന്നു  എന്നു കുറിച്ചാൽ അതിൽ അതിശയോക്തി ഒട്ടും
ഇല്ല തന്നെ.  കവർചിത്രത്തിൽ കാണുന്നതുപോലെ എല്ലാ പ്രായക്കാരും കഥകളിലെ ഉള്ളടക്കത്തിലും ഉണ്ട്. 


ആമുഖത്തിൽ ഞാൻ സൂചിപ്പിച്ചതുപോലെ, ദൈനം ദിന ജീവിതത്തിലെ ചെറിയ ചെറിയ സംഭവങ്ങളും അനുഭവങ്ങളും നർമ്മത്തിൽ ചാലിച്ചു രൂപപ്പെടുത്തിയ രസകരമായ ഈ കഥകൾ ജീവിതത്തിലെ തിരക്കിനിടയിൽ ചിരിക്കാൻ മറന്നവർക്ക് പൊട്ടിച്ചിരിക്കാൻ  വക നൽകുന്നവ തന്നെ.  അതെ ചിരിയുടെ മാലപ്പടക്കങ്ങൾ കോർത്തിണക്കിയ ഒരു പുസ്തകം അതാണ് ശ്രീമതി 
കെ.എസ്. മിനിയുടെ "മിനിനർമകഥകൾ" എന്ന പുസ്തകം.  


ചിരിയുടെ ലോകം മറന്നുകൊണ്ടിരിക്കുന്ന, ഹാസ്യരചനകൾ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത്  വായനക്കാരെ ചിരിയുടെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവരുന്ന പുസ്തകമാണിത് എന്നു തറപ്പിച്ചു പറയാം.


മലയാള ഭാഷയിൽ ഹാസ്യ സാഹിത്യകാരന്മാർ കുറഞ്ഞുകൊണ്ടിരിക്കുന്ന, സ്ത്രീകൾ ഹാസ്യരചനകളിൽ നിന്ന് പിന്നോക്കം പോയിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് എല്ലാവരെയും  ഒരുപോലെ ചിരിപ്പിക്കുന്ന മിനിനർമകഥകൾ 
പിറവിയെടുത്തത്.   ഇന്ന്  ഹാസ്യം എന്നത് വെറും ‘കോമഡി ഷോകൾ’ മാത്രമായി ചുരുങ്ങുമ്പോൾ ഇങ്ങനെയൊരു രചന മലയാളത്തിനൊരു മുതൽക്കൂട്ടു തന്നെ. 


ടീച്ചറുടെ ആദ്യരചനകളിൽ രണ്ടെണ്ണം ഹാസ്യകഥകളാണ്,, "അനിയൻബാബു ചേട്ടൻ‌ബാബു",  "മനസ്സിൽ ലഡ്ഡുപൊട്ടുമ്പോൾ" എന്നിവയാണ് അവ. അവയിലെ കഥകൾ ഹാസ്യം ചേർത്ത് രചിച്ച കഥകളാണെങ്കിൽ ഈ പുസ്തകത്തിൽ ഹാസ്യം മാത്രമേ ഉള്ളൂ,, ചുരുക്കത്തിൽ ആദ്യാവസാനം ചിരിമയം.


‘മിനിനർമം’ എന്ന ബ്ലോഗെഴുത്തിൽ തുടങ്ങിയതാണ് ശ്രീമതി കെ.എസ് മിനിയുടെ ഹാസ്യ ആവിഷ്ക്കരണം. അവരുടെ രചനകളുടെ പ്രത്യേകത വായനക്കാരും കഥയോടൊപ്പം സഞ്ചരിക്കുന്നു, എന്നതാണ്. നമ്മുടെ നിത്യജീവിതത്തിൽ കാണുന്ന പലരേയും ഇതിൽ കാണുവാൻ  കഴിയും. നാടൻ പാലിനുവേണ്ടി വാശിപിടിക്കുന്ന വീട്ടമ്മമാർ, അതാണെന്ന് വിശ്വസിച്ച് മിൽമ പാലും വാങ്ങി സന്തോഷത്തോടെ പോകുമ്പോൾ വായനക്കാരനും കൂട്ടത്തിൽ ഒരാളായി മാറി ചിരിക്കുന്നു. 


പുസ്തകത്തിലെ പകുതിയോളം കഥകളിൽ കഥാപാത്രമായി എഴുത്തുകാരിയും ഒപ്പം ഉണ്ട്. ഞാൻ, എന്റെ തുടങ്ങിയ പ്രയോഗങ്ങൾ കഥയിൽ വരുമ്പോൾ വായനക്കാരുടെ മനസ്സിലേക്ക് കഥാപാത്രം ‘പരകായപ്രവേശനം’ നടത്തുകയാണ്. അപ്പോൾ കഥാഗതിയോടൊപ്പം വായനക്കാരും സഞ്ചരിച്ച് കഥാരംഗം മനസ്സിൽ ഉയരുമ്പോൾ ഉള്ളുതുറന്ന് ചിരിക്കുന്നു. വായിച്ചത് വീണ്ടും‌വീണ്ടും ഓർത്ത് ചിരിക്കുന്നതോടൊപ്പം പുസ്തകം തുറന്ന് ഒരിക്കൽ‌കൂടി വായിക്കാൻ അത് പ്രേരണ നൽകുന്നു.


‘പാട്ടിന്റെ പാലാഴി ഒഴുകിയപ്പോൾ’ തുടങ്ങി ‘പട്ടിയും ആധാരവും പിന്നെ ഞാനും’ ചേർന്ന് അവസാനിക്കുന്ന 51 ചിരിമുത്തുകൾ നിറഞ്ഞതാണ് ‘മിനിനർമകഥകൾ’. പുസ്തകപ്രകാശന വേദിയിൽ വെച്ച് പറഞ്ഞുകേട്ടത്, ‘എല്ലാ കഥകളും വായിച്ചിട്ടും ചിരി വന്നില്ലെങ്കിൽ അയാൾക്ക് പുസ്തകത്തിന്റെ പണം തിരികെ കൊടുക്കും’ എന്നായിരുന്നു. എന്നാൽ ഞാൻ പറയുന്നത് ഈ പുസ്തകത്തിലെ ഏല്ലാ കഥകളും വായിക്കുന്നവരെ പൊട്ടിച്ചിരിപ്പിക്കുക തന്നെ ചെയ്യും എന്നതാണ്.


 ഇക്കൂട്ടത്തിൽ പൊട്ടിച്ചിരിക്കൊപ്പം  ചിന്തിപ്പിക്കുന്ന പൊള്ളുന്ന ഹാസ്യരചനകളും ഉണ്ട്. അതിലൊന്നാണ് ‘പീഡനം ഒരു തുടർക്കഥ’. വെറും 11 വരികളിൽ എഴുതിയ ഈ ഹാസ്യകഥ ചിരിയോടൊപ്പം ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. അതുപോലെയുള്ള മറ്റൊരു കഥയാണ് ‘പ്രസവ വാർഡിൽ കേട്ടത്’.  ജനിക്കുന്നതിനു മുൻപെ കുട്ടിക്ക് അച്ഛന്റെ കാര്യങ്ങളൊക്കെ അറിയണം. അച്ഛൻ  വലിയൊരു കോടിശ്വരൻ 
ആണെന്നറിഞ്ഞ ഗർഭസ്ഥശിശു സന്തോഷിക്കുന്നു. ഒടുവിൽ  കിടക്കുന്നത് കോടീശ്വരന്റെ വേലക്കാരിയുടെ വയറ്റിലാണെന്ന് അറിയുന്ന നിമിഷം കുഞ്ഞ് ആകെ ഞെട്ടിയിട്ട് ഞാനങ്ങോട്ടേക്കില്ല, എന്ന് ചിന്തിക്കാനുള്ള അവസ്ഥ ഉണ്ടാകുന്നു. വളരെ തന്മയത്വത്തോടെ എഴുത്തുകാരി അതിവിടെ അവതരിപ്പിച്ചത് ചിരിക്കു വക നൽകുന്നു.


അതുപോലെ വേലക്കാരി വീട്ടുകാരനേയും കൂട്ടി ഇറങ്ങിപ്പോവുന്ന സാഹചര്യം വരുത്തുന്ന വീട്,,, അതൊരു മാതൃകാപരമായ സൂചന നൽകുന്ന കഥയാണ്, ‘വേലക്കാരി അഥവാ വീട്ടുകാരി’ ‘അദ്ദേഹത്തിന്റെ കാര്യമോർത്ത് ചേച്ചി ഒട്ടും വിഷമിക്കേണ്ട, ഇത്തവണ ഞാൻ ചേട്ടനെയും കൊണ്ടുപോകും’ എന്നു പറയുന്ന തന്റേടത്തിലേക്ക് വേലക്കാരി എത്തുന്നു. ഇവിടെ ദുർബലയായ ഒരു വീട്ടമ്മ,, അതിന്റെ കാരണക്കാർ ആരെന്ന് വീട്ടമ്മമാരെ ഇരുത്തി ചിന്തിപ്പിക്കുന്ന കഥയാണ്. 


രണ്ടായാൽ നിർത്തുക, വളഞ്ഞ വഴികൾ എന്നിവ വായനാസുഖമുള്ള നർമ്മകഥകളാണ്. നമ്മുടെ പണാധിപത്യം എവിടെ എത്തിനിൽക്കുന്നു, എന്ന് തിരിച്ചറിയേണ്ട കഥയാണ്, ‘കൊട്ടേഷൻ’. കൊട്ടേഷൻ സംഘം ജീവച്ഛവമാക്കി മാറ്റേണ്ടത് അതിന് നിർദ്ദേശിക്കുന്ന സ്ത്രീയുടെ ഭർത്താവിനെ ആണെന്ന് അറിയുമ്പോൾ കൊട്ടേഷൻ നേതാവ് പോലും ഞെട്ടിപ്പോകുന്നു. അതിന്റെ ദൂരവ്യാപ്തി എത്രയാണെന്ന് പറഞ്ഞറിയിക്കാനാവുമോ? ഇത് നമ്മുടെ നാടിൻറെ മറ്റൊരു അവസ്ഥാ വിശേഷം അല്ലെ എന്ന് ഭയത്തോടെ ചിന്തിക്കുവാൻ വായനക്കാരെ പ്രേരിതരാക്കുന്നു.


ചിരിയുടെ വെടിക്കെട്ട് ഉതിർക്കാൻ ഇടവരുത്തുന്ന ഹാസ്യാനുഭവങ്ങളാണ് ഓരോ കഥയും വായനക്കാർക്ക് നൽകുന്നത്. കഥാപാത്രങ്ങൾ ചിരിക്കാതെ വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന സൂത്രമാണ് മിനിനർമകഥകളിൽ ഒളിപ്പിച്ചിട്ടുള്ളത്. അതിന് ഉദാഹരണമാണ് ആദ്യ കഥയായ ‘പാട്ടിന്റെ പാലാഴി ഒഴുകിയപ്പോൾ’. വെറും രണ്ടുപേരാണ് രംഗത്തു വരുന്നത്; ഒരാൾ ഭദ്രകാളി
യുടെ രൂപത്തിൽ പൊട്ടിയ കയറുമായി വളരെ ദേഷ്യത്തോടെ വരുമ്പോൾ മറ്റേയാൾ ഭയപ്പെടുന്നു. അത് വായിച്ചു കഴിയുമ്പോൾ വായനക്കാരന്റെ ഉള്ളിൽ ചിരിയുടെ മധുരം ഉയരുന്നു. 


ഈ കഥകൾ വായിക്കുന്നവർക്ക്മ പുറം ലോകം  കണ്ണൂരിനെ ഭീകരതയുടെ നോക്കുന്നവർക്ക് അതങ്ങനെയല്ല എന്ന് നിശബ്ദമായി പറയുകയായണ് ഈ വരികൾ.  മലയാള സാഹിത്യത്തിൽ നർമ്മത്തിന് വളക്കൂറുള്ളതാണ് വടക്കെ കണ്ണൂരെന്ന് എല്ലാവരും അറിയട്ടെ. സഞ്ജയന്റെ നാട്ടിൽനിന്നും ഹാസ്യം വേരറ്റുപോയിട്ടില്ലെന്ന് ഇനിയും നമുക്ക് ആശ്വസിക്കാം.   ചുരുക്കത്തിൽ എഴുതാനുള്ള വഴിയും വഴക്കവും കൈവന്ന പ്രതിഭയുടെ തിളക്കം മിനിനർമകഥകളെ വിലപ്പെട്ടതാക്കുന്നു.


ഇനിയും നിരവധി ഈടുറ്റ സൃഷ്ടികൾ ഈ പ്രതിഭയിൽ നിന്ന് കൈരളിക്കു ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.


ഈ പുസ്‌തകത്തിന്റെ പ്രസാധനം ഏറ്റെടുത്ത്  അതിമനോഹരമായി പുറത്തിറക്കിയ സി.എൽ.എസ് ബുക്ക്സ്ൻറെ അധിപ ശ്രീമതി ലീലാ എം ചന്ദ്രനും  അഭിനന്ദനങ്ങൾ അർഹിക്കുന്നു.  ഒപ്പം കഥകൾക്കൊപ്പം രസം പകരുന്നു ചിത്രം രൂപപ്പെടുത്തിയ  കാർട്ടൂണിസ്റ്റ് ദ്വിജിത്തും അഭിനന്ദനം അർഹിക്കുന്നു. 

ഈ പുസ്തക പ്രകാശനത്തിൽ എളിയ നിലയിൽ  ഒരു പങ്കു വഹിക്കാൻ കഴിഞ്ഞു എന്നുള്ളതിൽ ഈയുള്ളവനും അതീവ സംതൃപ്തനാണ്.


പുതുവർഷ ദിനത്തിൽ ‘ചിലങ്ക സാംസ്ക്കാരിക കലാവേദി, കണ്ണൂർ’ മിനി ടീച്ചറുടെ സാഹിത്യപ്രവർത്തനത്തെ  അനുമോദിച്ചു ആദരിക്കുന്നു.

മിനിനർമകഥകൾ

എഴുത്തുകാരി. ശ്രീമതി കെ സൗമിനി 
അവതാരിക: ഫിലിപ്പ് വറുഗീസ്  'ഏരിയൽ'
കവർ: കാർട്ടൂണിസ്റ്റ് ദ്വിജിത്ത്,
പ്രസാധകർ: സി.എൽ.എസ് ബുക്ക്സ്, തളിപ്പറമ്പ്,
51 ഹാസ്യകഥകൾ, 108 പേജ്, 100 രൂപ

(ഈ ഹാസ്യപുസ്തകം വായിച്ചുരസിക്കാൻ താല്പര്യമുള്ളവർക്ക് ഇന്ത്യയിലെവിടെയും വി.പി.പി. ആയി അയച്ചുകൊടുക്കുന്നുണ്ട്. ആവശ്യമുള്ളവർ പിൻ‌കോഡും ഫോൺ‌നമ്പറും, അഡ്രസും സഹിതം 9847842669 എന്ന മൊബൈൽ നമ്പറിൽ മെസേജ് ആയക്കുക. souminik@gmail.com  എന്ന ഐഡിയിലും അഡ്രസ് മെയിൽ ചെയ്യാം.)





4 comments

അഭിനന്ദനങ്ങള്‍ ടീച്ചര്‍.....ഇനിയും നല്ല നല്ല സൃഷ്ടികള്‍ ആ തൂലികയില്‍ വിടരട്ടെ കൈരളിക്കു സമ്മാനിക്കാന്‍....ഹൃദയം നിറഞ്ഞ ആശംസകള്‍....

ഈ കൃതിക്ക് അവതാരിക എഴുതിയ എന്‍റെ പ്രിയ സുഹൃത്ത് ഫിലിപ്പ് വര്‍ഗീസിന് സ്നേഹത്തില്‍ ചാലിച്ച അഭിനന്ദനങ്ങളും ആശംസകളും...എന്റെ ബൂക്കിനുള്ള അവതാരിക എഴുതാന്‍ ഒരുങ്ങിയിരുന്നോളൂ.....ഭാവുകങ്ങള്‍...!

ടീച്ചര്‍, എനിക്ക് താങ്കളുടെ ഈ ബുക്കിന്‍റെ ഒരു കോപ്പി അയച്ചു തരണം....ഞാന്‍ മേല്‍വിലാസം അയയ്ക്കാം....എന്‍റെ തിരക്കൊന്നു കഴിഞ്ഞോട്ടെ....

അവലോകനക്കുറിപ്പ് മനോഹരം സര്‍. അഭിനന്ദനങ്ങള്‍ ... മിനിടീച്ചര്‍ക്കും ... ആശംസകള്‍

ബ്ലോഗുകളെ പൂർണ്ണമായും ഉപേക്ഷിക്കാത്തതിത് ഫിലിപ്പിന് അഭിനന്ദനങ്ങൾ. പുസ്തകം CLS ൽ നിന്ന് സംഘടിപ്പിക്കുന്നുണ്ട്. നന്ദി.

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.